സമയം രാവിലെ എട്ടു മണി. ഉദിച്ചുയരുന്ന സൂര്യകിരണത്തിനു നന്നേ ചൂട് കുറവ്. ദില്ലിയിലെ ഊടുവഴികളില്‍ തിരക്കേറിവരുന്നു. വഴിവക്കില്‍ തുറന്നുവച്ചിട്ടുള്ള ഹോട്ടലുകള്‍ ഏറെ. കൂട്ടത്തില്‍ വലുത് ദര്‍ബാര്‍ ഹോട്ടലാണ്. തന്തൂരിയും മാംസക്കറിയും യഥേഷ്ടം ചെലവാകുന്നു. പന്തല്‍ പോലെ പരന്നുകിടക്കുന്ന ഹോട്ടലിന്‍റെ മുന്‍ഭാഗത്ത് ഇരുപത് പേരെങ്കിലും വായില്‍ വെള്ളമൂറി ഇരുപ്പുറപ്പിച്ചിട്ടുണ്ട്. ചുവന്ന് തുടുത്ത കണ്‍തടങ്ങള്‍, വിളറി മഞ്ഞളിച്ച മുഖങ്ങള്‍. പാറിപ്പറന്ന് ജട കുത്തിയ തലമുടി. നെഞ്ചുന്തിയ അസ്ഥിക്കൂടങ്ങളെ വലയം ചെയ്ത് കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍. പത്ത് മുതല്‍ ഇരുപത്തിയാറ് വരെ പ്രായമുള്ള മനുഷ്യ കോലങ്ങള്‍. ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടവര്‍. പേപ്പട്ടിയെപ്പോലെ അവര്‍ നാവ് നീട്ടി വിറക്കുന്നു. ദയാദാക്ഷിണ്യം കൊണ്ട് വല്ലപ്പോഴും കിട്ടുന്ന റൊട്ടിക്കഷ്ണങ്ങളില്‍ ജീവിതം തീര്‍ക്കുന്നവര്‍. ഭക്ഷണം കഴിച്ചിറങ്ങുന്നവര്‍ വാങ്ങിക്കൊടുക്കുന്ന അപ്പക്കഷ്ണങ്ങള്‍ കാത്ത് കഴിയുകയാണവര്‍. ശരീരത്തിലെ ലഹരിയുടെ അംശം കുറയുമ്പോള്‍ കൂടുതല്‍ പ്രശ്നക്കാരാകും. എന്തോ ദ്രാവകം ടവ്വലിലാക്കി ശ്വസിക്കാന്‍ കൊടുക്കുന്ന ഒരു ദാദ ഇവര്‍ക്കിടയിലുണ്ട്. അത് മണക്കുന്നതോടെ താല്‍ക്കാലിക ശാന്തത കൈവരുന്നു. ഭ്രാന്തന്മാരെ പോലെ ഇടക്കിടെ ബഹളം വെക്കുന്ന അവര്‍ ഭ്രാന്തിളകിയ രോഗികളല്ല. കഞ്ചാവ്, അവീന്‍, ബ്രൗണ്‍ഷുഗര്‍ തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെ അടിമകളായ വിഭ്രാന്തിക്കാരാണ്. ആ ദുരന്ത മുഖങ്ങള്‍ നേര്‍ക്കാഴ്ചയായപ്പോള്‍ ഒത്തിരി ആശ്വാസം തോന്നിയത് നമ്മുടെ കേരള മണ്ണില്‍ ഇങ്ങനെയില്ലല്ലോ എന്നാലോചിച്ചായിരുന്നു.
പക്ഷേ കേരളം ഇപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കടത്തിവെട്ടുകയാണ്. പത്ര-ദൃശ്യ മാധ്യമങ്ങളില്‍ വാര്‍ത്തയായി വരുന്ന പോലീസ് റിപ്പോര്‍ട്ടുകള്‍ മാത്രം നോക്കിയാല്‍ കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കളാണ് സംസ്ഥാനത്ത് നിന്ന് പിടികൂടുന്നത്. പിടിക്കപ്പെടുന്നവരില്‍ വലിയൊരുപക്ഷം മലയാളികളാണെന്നത് ശ്രദ്ധേയമാണ്. അതിഥി തൊഴിലാളികള്‍ താരതമ്യേന കുറവും. ക്വിന്‍റല്‍ കണക്കിന് കഞ്ചാവാണ് പിടികൂടുന്നത്. ജീവിതത്തിന്‍റെ തുടിക്കുന്ന പ്രായത്തില്‍ കഞ്ചാവില്‍ ഉരുകിത്തീരുന്ന ബാല്യ-യൗവനങ്ങള്‍. അതാണ് കേരളത്തിന്‍റെ സ്ഥിതി.ട്രെയിനിലും ചരക്കു ലോറികളിലും മറ്റുമായി അതിര്‍ത്തി കടന്നുവരുന്ന ലഹരി ഉപഭോക്താക്കള്‍ക്കിടയില്‍ ‘മരുന്ന്’ എന്ന ഓമനപ്പേരിലാണറിയപ്പെടുന്നത്. ഒന്നോ രണ്ടോ തവണ ഉപയോഗിച്ച് ശീലിച്ചവര്‍ക്ക് കൂടുതല്‍ ഉപയോഗിക്കാന്‍ ആര്‍ത്തിയാകുന്നു. പടിപടിയായി അയാള്‍ ഇതിനടിമയാകുന്നു.
തൃശൂര്‍ ജില്ലയിലെ ഒരു ഹൈസ്കൂളില്‍നിന്ന് ഈ ജൂലൈ മാസം ഒരു വാര്‍ത്ത വന്നു. മൂന്ന് പെണ്‍കുട്ടികള്‍ സിഗരറ്റ് വലിക്കുന്നത് കാണാനിടയായ അധ്യാപകര്‍ വിശദമായി ചോദ്യം ചെയ്തു. അപ്പോള്‍ കഞ്ചാവാണ് വലിച്ചതെന്നുറപ്പായി. ചൈല്‍ഡ് ലൈനിലും പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. പോലീസിനോട് വിദ്യാര്‍ത്ഥിനികള്‍ കാര്യം തുറന്ന് പറഞ്ഞു. വലിച്ചത് കഞ്ചാവാണെന്നും ഇടക്കിടെ വലിക്കാറുണ്ടെന്നും സമ്മതിച്ചു. ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്തുക്കളാണ് സാധനം എത്തിച്ച് തരുന്നതെന്നും കുട്ടികള്‍ വെളിപ്പെടുത്തി. രാവിലെ വാങ്ങിയതിന്‍റെ കാശ് തരാനെന്ന പേരില്‍ പെണ്‍കുട്ടികളെ കൊണ്ട് ഫോണ്‍ വിളിപ്പിച്ച് വിതരണക്കാരനെ വരുത്തിച്ച് പോലീസ് കയ്യോടെ പിടികൂടി. പരിസരത്തുള്ള ഇരുപത്തി മൂന്ന് വയസ്സ് തികയാത്ത യുവാക്കളായിരുന്നു "മരുന്ന്" വില്‍പനക്കാര്‍.
ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന റാശിദ് (പേര് കൃത്യമല്ല) കഞ്ചാവിനടിമയായ കഥ രക്ഷിതാക്കള്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്. പഠനത്തില്‍ ഏറെ മിടുക്കനായിരുന്ന കുട്ടി ക്രമേണ വിമുഖനായി മാറി. ഇടക്കിടെ കണ്ണില്‍ സുറുമയിടല്‍ തുടങ്ങി. അന്വേഷിച്ചപ്പോള്‍